2018, ഓഗസ്റ്റ് 1, ബുധനാഴ്‌ച

ചേറൂര്‍ പടപ്പാട്ട് , കനൽപഥങ്ങളിലെ ഇശൽജ്വാലകൾ



                                                                          പുതുതായി എന്റെ ഗ്രന്ഥശേഖരങ്ങളിലെത്തിയ പുസ്തകങ്ങളിൽ വിശിഷ്ടമായൊരു കൃതിയാണിത്.

ദേശക്കൂറിന്റെ ചോരചിന്തിയ പോരാട്ട ചരിത്രമുറങ്ങുന്ന പ്രദേശമാണ് മലപ്പുറം വേങ്ങരയിലെ എന്റെ ഗ്രാമമായ ചേറൂര്‍.
ബ്രട്ടീഷ്-ജന്മിത്വത്തിന്റെ കിരാത വാഴ്ചക്കെതിരെ മലബാറിലെ ചേറൂരിൽ വെച്ച് ഏഴ് മാപ്പിള യോദ്ധാക്കളും ക്യാപ്റ്റൻ ലീഡന്റെ നേതൃത്വത്തിൽ അഞ്ചാം മദിരാശിപ്പടയിലെ 60 ഭടൻമാരും തമ്മിൽ 1843-ൽ നടന്ന ഐതിഹാസികമായ സ്വാതന്ത്ര്യസമരപോരാട്ടമായിരുന്നു ചേറൂർപ്പട .
ബ്രിട്ടീഷ്-ജന്മി മേധാവിത്വത്തിനു കീഴിൽ,
അവരുടെ നിഷ്ഠൂര വാഴ്ചയിൽ പൊറുതി മുട്ടിയ മാപ്പിളമാരും കുടിയാന്മാരും സംഘടിതമായി ദേശ സ്നേഹത്തിന്റെ മാനുഷികമായ തുല്യതയിലൂടെ
സാഹോദര്യത്തോടെയും മതേതരത്വത്തോടെയും കഴിഞ്ഞിരുന്ന ഒരു നാട്ടു സമൂഹത്തിനിടയിലേക്ക് സാമുദായിക ഭിന്നിപ്പുണ്ടാക്കി നേട്ടം കൊയ്യാനുള്ള ബ്രിട്ടീഷ് കിരാതന്മാരുടെ നിഗൂഢ ശ്രമങ്ങളെയാണ് അന്ന് ഈ ധീരപോരാളികള്‍ നേരിട്ടത്.
അധിനിവേശ വിരുദ്ധ സമരനായകൻ മമ്പുറം തങ്ങൾ നേരിട്ട് പങ്കെടുത്ത ഏക യുദ്ധമാണ് ചേറൂർ വിപ്ലവം .
ചോരയിലെഴുതിയ ആ ചരിത്രസംഭവങ്ങളെ ആസ്പദമാക്കി അക്കാലത്തെ
കവിമുനിമാരായിരുന്ന ചേറൂർ സ്വദേശികളായ മുഹ് യുദ്ദീനും മമ്മദ് കുട്ടിയും സംയുക്തമായി അറബി മലയാളത്തിൽ രചിച്ച സങ്കര ഭാഷയിലുള്ള കാവ്യ കൃതിയായിരുന്നു ' സാരസർഗുണ തിരു തരുളമാല ' എന്ന 'ചേറൂര്‍ പടപ്പാട്ട് '.
സംഭവ ബഹുലമായ ആ ചരിത്ര സംഭവങ്ങളുടെ ആധികാരികമായ ചരിത്രരേഖയായി വിശേഷിപ്പിക്കാവുന്ന
ചേറൂര്‍ പടപ്പാട്ട്
എന്ന ബൃഹത്തായ ഒരു കാവ്യ ഗ്രന്ഥം ചേറൂര്‍ പട കഴിഞ്ഞ് രണ്ട് വർഷശേഷം തന്നെ വിരചിതമായിട്ടുണ്ട്.
സ്വാതന്ത്ര്യസമര സേനാനികളെ പുളകം കൊള്ളിച്ച ഈ പടപ്പാട്ട് പിൽക്കാലത്ത് ദേശദ്രോഹ കുറ്റം ചുമത്തി ബ്രട്ടീഷുകാർ കണ്ടുകെട്ടി.
വിപ്ലവവീര്യമുണര്‍ത്തിയ ഈ പടപ്പാട്ടാണ് പിന്നീട് മലബാറില്‍ നടന്ന സാമ്രാജ്യത്വ-ജന്മിത്വവിരുദ്ധ സമരങ്ങള്‍ക്ക് വീര്യവും ഊര്‍ജ്ജവും പ്രചോദനവും നല്‍കിയത്.
ചേറൂർ പടപ്പാട്ടിന്റെ സകാവ്യ അർത്ഥവിവരണവും വിശദമായ വ്യാഖ്യാനവുമാണ് 'ചേറൂർ പടപ്പാട്ട് കനൽപഥങ്ങളിലെ ഇശൽജ്വാലകൾ '
എന്ന പേരിൽ മലപ്പുറം ഗവ.കോളേജ് ചരിത്ര വിഭാഗം അധ്യാപകൻ ഡോ.സക്കീർ ഹുസൈൻ തയ്യാറാക്കിയ ഈ കൃതി.
ഗ്രന്ഥകർത്താവ് നിരവധി ചരിത്രരേഖകളിൽ നിന്നും ചരിത്രകാരന്മാരിൽ നിന്നും
ശേഖരിച്ചും തീവ്രമായ അന്വേഷണവും ഗഹനമായ പഠനവും മനനവും നടത്തി ഏറെ പണിപ്പെട്ടാണ് ഇതിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് എന്നത് ഇത് വായിക്കുന്നവർക്ക് ബോധ്യമാകും.
ഈ വിശിഷ്ട ഗ്രന്ഥം മാപ്പിള സാഹിത്യത്തിനും ചരിത്രപഠിതാക്കൾക്കും ചരിത്രാന്വേഷകർക്കും എന്ത്കൊണ്ടും മുതൽക്കൂട്ടാകും.
സ്വരാജ്യത്തിനുമേൽ വിദേശ മേധാവിത്വത്തിനെതിരെ നടന്ന ധീരമായ സമരത്തിൽ സ്വജീവിതം കൊണ്ട് അദ്ധ്യായം എഴുതിച്ചേർത്ത
രണധീരരായ ആ മഹാത്മാക്കളുടെ ത്യാഗസ്മരണ സ്വാതന്ത്ര്യത്തിന്റെ സുഖവും സൗകര്യങ്ങളും ആവോളം നുകർന്ന് ജീവിക്കുന്ന നാം തലമുറകളിലൂടെ കൈമാറി എന്നെന്നും നമ്മിൽ നിലനിർത്തേണ്ടതുണ്ട്.
- എൻ കെ മൊയ്തീൻ ചേറൂർ

2018, ജൂൺ 26, ചൊവ്വാഴ്ച

എന്നോര്‍മ്മകള്‍ മേയുന്ന മാതൃവിദ്യാലയത്തിലേക്ക് അറിവിന്‍റെ മധു നുകരാന്‍ എന്‍റെ കുരുന്നുകളും

                         

                                                                 എന്നെ അക്ഷരം പഠിപ്പിച്ച പാഠശാലയിൽ നിന്ന്തന്നെ എന്റെ മക്കളും വിദ്യനുകരട്ടെ എന്ന് ഞാൻ തീരുമാനമെടുത്തു. എന്റെ ബാല്യകാലത്തിന്റെ മധുരിതമായ ഓർമ്മകൾ തുടിക്കുന്ന വേങ്ങരയിലെ ചേറൂർ ജി എം എൽ പി സ്കൂളിന്റെ തിരുമുറ്റം വർണ്ണാഭമായ വിസ്മയങ്ങളുമായി ഇക്കഴിഞ്ഞ തിങ്കളാഴ്ച ഒരുക്കിയ പ്രവേശനോത്സവം എന്റെ അരുമ മക്കളേയും വരവേറ്റു.


എന്നിലേക്ക് അറിവ് പകർന്ന് തന്ന പള്ളിക്കൂടത്തിൽ തന്നെ എന്റെ മക്കളും അദ്ധ്യാപനം തേടുന്നു എന്നത് അവിടുത്തെ പൂർവ്വ വിദ്യാർത്ഥി എന്ന നിലക്ക് അഭിമാനവും സന്തോഷവുമുണ്ട്.
ഇന്നും മനസ്സിന്റെ ചെപ്പേടിൽ മായാത്ത ഒരു പാട് നല്ല നല്ല ഓർമ്മകൾ മേയുന്ന എന്റെ കലാലയം.
നാം എത്ര വളർന്നാലും, ലോകത്തിന്റെ ഏതു കോണിലായാലും ജനിച്ചു വളർന്ന നാടും വിദ്യാലയങ്ങളും അന്തരീക്ഷവും അനുഭവങ്ങളുമെന്നും മനം നിറഞ്ഞുതന്നെ നിൽക്കും.
ജീവിതത്തിൽ നിറപ്പകിട്ടോടെ എന്നെന്നും ഓർമ്മയിൽ ഘനീഭവിച്ച് നിൽക്കുന്നത് കലാലയ ജീവിതം തന്നെയാണ് .
പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ മെച്ചപ്പെടുത്തുന്നതിന് വേണ്ടി പല ആധുനിക സൗകര്യങ്ങളുമായി വളരെ വർദ്ധിച്ച നേട്ടങ്ങളാണ് സർക്കാർ സംസ്ഥാന തലത്തിൽ നടപ്പാക്കിയിരിക്കുന്നത്. സർക്കാർ വിദ്യാഭ്യാസ മേഖല കൂടുതൽ ഊർജ്ജസ്വലമായത് കാരണം പൊതുവിദ്യാലയങ്ങളുമായി അകന്ന് നിന്നിരുന്നവർ അടുക്കാൻ തുടങ്ങി. കുട്ടികൾ കുറവായതിന്റെ പേരിൽ അടച്ചുപൂട്ടാനൊരുങ്ങി നിന്ന സംസ്ഥാനത്തെ പല സ്കൂളുകളും കുട്ടികളുടെ അധികത മൂലം വീർപ്പ് മുട്ടുകയാണെന്നാണ് പത്രദ്വാരാ അറിയുന്നത്.
സർക്കാർ വിദ്യാലയങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടി സർക്കാർ തുടങ്ങിയ പൊതുവിദ്യാഭ്യാസ യജ്ഞം പരിപാടിയിലൂടെ സ്കൂളുകൾ മികവിന്റെ പഠനകേന്ദ്രങ്ങളായി മാറിയതിന്റെ ഗുണഫലമാണ് ഈ സ്ഥിതി മാറ്റം.
മതനിരപേക്ഷ ജനാധിപത്യ വിദ്യാഭ്യാസ സംസ്ക്കാരം നിലനിൽക്കണം.
അതിന് പൊതുവിദ്യാലയങ്ങൾ നില നിന്നേ പറ്റൂ.
പാവപ്പെട്ടവന്റേതെന്നോ സാധാരണക്കാരന്റേ തെന്നോ പണക്കാരന്റേതെന്നോ
വ്യത്യാസമില്ലാതെ ജാതി മത ഭേദമന്യേ സാഹോദര്യത്തോടെയും സഹവർത്തിത്വത്തോടെയും പഠിച്ച് ,
കളിച്ചും രസിച്ചും ആടിയും പാടിയും കുട്ടിത്തത്തിന്റെ വർണ ലോകത്ത് ഉല്ലസിക്കട്ടെ കുരുന്നുകൾ.
ചുവരിൽ വരച്ചിട്ട കുട്ടി കഥാപാത്രങ്ങളെ പ്പോലെ ഓടിച്ചാടിക്കളിച്ച് ,
ചിത്രശലഭങ്ങളെപ്പോലെ പൂക്കളോടുമ്മ വെച്ച്, കിന്നാരം പറഞ്ഞ് ആടിത്തിമർത്ത് ഇളംപ്രായങ്ങൾ ശോഭിക്കട്ടെ .
ഭാവിയിൽ ബഹുസ്വരതയും സഹിഷ്ണുതയും പരിപോഷിപ്പിക്കാൻ
പരസ്പരം ഒരുമയിൽ മക്കൾ പഠിക്കട്ടെ.നാളെയുടെ ഭാവി വാഗ്ദാനങ്ങളായ നമ്മുടെ മക്കളിലൂടെ പൊതു സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് സാമൂഹിക പ്രതിബദ്ധതയുള്ള പൗരന്മാരെ സൃഷടിച്ചെടുക്കാം.
എന്റെ ഗതകാല സ്മരണകൾ മേയുന്ന പള്ളിക്കൂടത്തിലേക്ക് അറിവിന്റെ വെളിച്ചം തേടിയെത്തിയ എല്ലാ കുരുന്നുകൾക്കും എന്റെ ഊഷ്മളമായ സ്നേഹാശംസകൾ.
                                           
                                                                 
                       
- എൻ കെ മൊയ്തീൻ ചേറൂർ

2018, ഫെബ്രുവരി 18, ഞായറാഴ്‌ച

*മക്കയിലെ ഇസ്ലാമിക ചരിത്രം തുടിക്കുന്ന ഭൂമികയിലൂടെ*

                                                                                    ജബലുറഹ്മ
                                                                                    *************
                                                                                                    
          ഏതാനും ദിവസമായി സൗദിയിലെത്തിയ എന്റെ
ജ്യേഷ്ഠനോടൊപ്പം മക്കയിലെ ജബലുറഹ്മയില്‍. കൂടെ മക്കയിലുള്ള സുഹൃത്ത് റഫീഖും.
                                                                                                

             ജബലു റഹ്മ അഥവാ കാരുണ്യത്തിന്റെ മല എന്നറിയപ്പെടുന്ന സ്ഥലം അറഫയില്‍ മസ്ജിദു നമിറ കഴിഞ്ഞാല്‍ ഏറ്റവും ശ്രേഷ്ഠമായ ഭാഗമാണ് . മലമുകളില്‍ വെച്ചാണ് ഒരു ലക്ഷത്തിലേറെ അനുയായികളെ മുന്നില്‍ നിര്‍ത്തി മാനവരാശിയോട് പ്രവാചകന്‍ സുദീര്‍ഘമായ ഹജ്ജ് പ്രസംഗം നടത്തിയത്.
പിശാചിന്റെ വഞ്ചനയിൽ പെട്ട് വിലക്കപ്പെട്ട കനി ഭുജിച്ചതിന്റെ പേരിൽ സ്വർഗ്ഗത്തിൽ നിന്നും ബഹിഷ്‌കൃതരായ ശേഷം ഭൂമിയില്‍ ഒറ്റപ്പെട്ടലഞ്ഞു പോയ ആദി മാതാപിതാക്കളായ ആദമും ഹവ്വായും
നീണ്ട കാലത്തിനു ശേഷം പരസ്പരം കണ്ടുമുട്ടിയത് അറഫയിലെ ജബലുറഹ്മ മലയുടെ താഴ്വരയില്‍ വെച്ചായിരുന്നുവത്രേ.
ബാല്യകാലം തൊട്ടേ കേട്ടും പഠിച്ചും വളർന്ന ഓരോ ചരിത്ര സംഭവങ്ങളും ഇതുവഴി നടക്കുമ്പോൾ എന്റെ ഓർമയിൽ പുനർജനിക്കുകയായിരുന്നു.
പരിശുദ്ധ ഹജ്ജിന്റെ കര്‍മ്മങ്ങളിലെ ബന്ധപ്പെട്ട ഇടങ്ങളായ അറഫ, മിന, മുസ്ദലിഫ, ജബലുറഹ്മ തുടങ്ങി
പ്രവാചകന്റെ പാദസ്പര്‍ശമേറ്റും പ്രബോധനം കേട്ടും പുളകിതമായ മണ്ണിലൂടെയുള്ള യാത്ര വല്ലാത്തൊരനുഭൂതിയാണ് നല്‍കിയത്. സത്യ ദീനിന് വേണ്ടി ത്യാഗപൂര്‍ണ്ണമായ വൈതരണികള്‍ സഹിച്ച് ജീവിതം നയിച്ച
തിരുനബി പിറന്നതും ജീവിച്ചതുമായ മണ്ണിലൂടെയുള്ള സഞ്ചാരം മനസ്സിന് ഉളവാക്കുന്ന ആത്മീയ ചൈതന്യം പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ്.
ഇസ്ലാമിക ചരിത്രത്തിന്റെ മൂകസാക്ഷിയായി മാറിയ ഒട്ടനവധി ശേഷിപ്പുകള്‍ കുടി കൊള്ളുന്ന രാഷ്ട്രമാണ് സൗദി.
പ്രവാസ ജീവിതം നയിച്ച് ഏറെ കാലമിവിടെ ഉണ്ടായിരുന്നെങ്കിലും ഹജ്ജും ഉംറയും കർമ്മം നിർവ്വഹിച്ച് മടങ്ങുകയല്ലാതെ തിരക്കൊഴിഞ്ഞ ഒരു സമയത്ത് ഇവിടം സന്ദർശിക്കാൻ മിനക്കെട്ടതില്ല. പ്രവാസത്തിന്റെ പടിയിറക്കത്തിന് ഒരുക്കം കൂട്ടുന്ന അവസരത്തിൽ ഇവിടങ്ങളിലൊക്കെ സന്ദർശിച്ച് നിർവൃതി കൊള്ളുക എന്നത് കൂടിയായിരുന്നു യാത്രോദ്ദേശം .

                                - എൻ കെ മൊയ്തീൻ ചേറൂർ
                                

                       

*മക്കയിലെ ഇസ്ലാമിക ചരിത്രം പതിഞ്ഞ ഭൂമികയിലൂടെ*

                       സൗര്‍ ഗുഹ
                                                                          *************
                                                                                         
       ഇസ്ലാമിലെ  തീക്ഷ്ണമായ ചരിത്ര സംഭവങ്ങള്‍ക്ക് മൂകസാക്ഷിയായ  സൗര്‍ മലയിലെ സൗര്‍ ഗുഹ .
പ്രവാചകൻ നബി () യെ
അപായപ്പെടുത്താന്‍ പുറപ്പെട്ട ശത്രുക്കളില്‍ നിന്നും രക്ഷതേടിയെത്തിയത് മലമുകളിലേക്കാണ്. പ്രവാചക തിരുമേനി()ക്കും അവിടുത്തെ
പ്രഥമ അനുചരന്‍
 അബൂബക്കര്‍ സിദ്ധീഖ് () വിനും സങ്കേതമൊരുക്കിയത് ഗുഹയിലാണ്. സൗര്‍ എന്ന മാമലയുടെ ഉച്ചിയിലുള്ള ഗുഹയിലാണ് ഇസ്ലാമിന്റെയും പ്രവാചകന്‍റെയും  മുഖ്യശത്രുവായിരുന്ന
അബൂജഹലിന്‍റെയും കൂട്ടരുടെയും കണ്ണില്‍ പെടാതെ ഹബീബായ നബി() ഒളിച്ചിരുന്നത്ശത്രുക്കളുടെ ഉപദ്രവം അതിന്റെ ആധിക്യത്തിലെത്തിയപ്പോള്‍ സഹിക്ക വയ്യാതെ മദീനയിലേക്കുള്ള പാലായനത്തിനിടെയായിരുന്നു ഇത്മൂന്ന് ദിവസം  ഗുഹയിലാണ് പ്രവാചകനും സഹയാത്രികന്‍ അബൂബക്കര്‍ സിദ്ധീഖും അഭയം തേടിയത്. നബി()യെ പിടിച്ചെത്തിക്കുന്നവര്‍ക്ക് നൂറു ഒട്ടകങ്ങളെ ഇനാം നല്‍കാമെന്ന് ശത്രുക്കള്‍ പ്രഖ്യാപനം ചെയ്തു. അവര്‍ സാധ്യതയുള്ള എല്ലാഭാഗങ്ങളും അരിച്ചുപെറുക്കി.അവസാനം മലയുടെ ഉച്ചിയിലുള്ള ഗുഹാമുഖത്തെത്തി.ഗുഹാകവാടത്തില്‍ ചിലന്തിവലകെട്ടിയതും ചെടികളും അടയിരിക്കുന്ന അരിപ്രാവുകളെയും കണ്ടപ്പോള്‍ ഇവിടെയൊന്നും മനുഷ്യ പെരുമാറ്റമില്ലെന്നവര്‍ക്ക് തോന്നിഅല്ലാഹു ഒരുക്കി വെച്ച സംവിധാനങ്ങള്‍ കണ്ട് ആള്‍ താമസമില്ലെന്ന നിഗമനത്തില്‍ അവര്‍ ഗുഹയിലേക്ക് പ്രവേശിക്കാതെ തിരിച്ച് പോവുകയായിരുന്നു.
                                                                                        

          ഹറമില്‍ നിന്നും ആറോ ഏഴോ  കിലോമീറ്ററോളം ദൂരമുണ്ടാവുന്ന സൗര്‍മലയുടെ നെറുകയിലുള്ള സൗര്‍ ഗുഹയിലെത്താന്‍ സമുദ്ര നിരപ്പില്‍ നിന്നും 748 മീറ്റര്‍ ഉയരം സഞ്ചരിക്കണം. അപകടം പിടിച്ച വഴികള്‍ താണ്ടിവേണം മുകളിലേക്ക് കയറാനും ഇറങ്ങാനും. പലേടത്തും  അടി തെറ്റിയാല്‍ ആപത്തില്‍ പെടാവുന്ന കൊക്കകളുണ്ട്. വളഞ്ഞുപുളഞ്ഞുപോകുന്ന വഴിത്താരകള്‍. ചവിട്ടുപടികളിലൂടെ വളരെ സാഹസികമായും സശ്രദ്ധയോടെയും വേണം വഴിനടത്തം .എത്ര പ്രയാസപ്പെട്ടാലും മുമ്പോട്ട് തന്നെ എന്ന്‍ ശപഥം ചെയ്തു. പ്രവാചകന്‍ അനുഭവിച്ച ത്യാഗങ്ങളുടെ ഒരുകണിക പോലുമാകില്ലല്ലോ ഇതൊന്നുമെന്ന അചഞ്ചലമായ ആത്മ ധൈര്യം  അതിന്റെ നെറുകെയിലെത്തിച്ചു. നീണ്ടകാലം ജീവിതസന്ധാരണത്തിനുള്ള വകകണ്ടെത്തി പുണ്യ നാട്ടിലുണ്ടായിട്ടും ഇസ്ലാമിന്റെ പുകള്‍പ്പുറ്റ പവിത്രമായ സ്മരണികകളൊക്കെ കാണാനും സ്പര്‍ശിക്കാനും ഞാന്‍ കാണിച്ച അലസതയെ ഓര്‍ത്ത് ഇവിടം കണ്ട് തിരിച്ച് പോരുമ്പോള്‍
എന്‍മനം തപിക്കുന്നുണ്ടായിരുന്നു. ഭൂമിയില്‍ ജീവിക്കുമ്പോള്‍ കിട്ടുന്ന അവസരങ്ങള്‍ ഉപയോഗപ്പെടുത്താനുള്ള ത്വര നാം കാണിക്കേണ്ടതുണ്ട്.
നബി ദീനിനുവേണ്ടി അനുഭവിച്ച ത്യാഗങ്ങളുടെ കഠിനത മനസ്സിലാക്കാനും അതിലൊരു അൽപാംശമെങ്കിലും  അനുഭവഭേദ്യമാകണമെങ്കിലും  പര്‍വ്വതം കയറിയാല്‍ മാത്രം മതി എന്നത് ഈയുള്ളവന്‍റെ അനുഭവ സാക്ഷ്യം ഇവിടെ കുറിക്കുന്നു. നാട്ടില്‍ നിന്നും സൗദി സന്ദര്‍ശനത്തിനും പരിശുദ്ധ ഉംറ നിര്‍വ്വഹിക്കുവാനുമായെത്തിയ എന്റെ ജ്യേഷ്ഠനും ഇവിടെ പ്രവാസജീവിതം നയിക്കുന്ന മറ്റു കുടുംബാഗങ്ങളുടെയും കൂടെയാണ് ഇപ്പോള്‍ അവസരം ഒത്തുകിട്ടിയത്.
കാരുണ്യത്തിന്റെ പ്രവാചകന്‍റെ തിരു കാല്‍പാടുകള്‍ പതിഞ്ഞ മണ്ണിലൂടെയുള്ള യാത്രതന്നെ വല്ലാത്തൊരു അനുഭൂതിയാണ് ഉളവാക്കിയത്.

     -എന്‍ കെ മൊയ്തീന്‍ ചേറൂര്‍